Friday 7 February 2014

കാമറൂണിന്‍റെ കണ്ണാടി മാളിക

http://www.youtube.com/watch?v=bfQcOf73lyw

കാമറൂണിന്‍റെ കണ്ണാടി മാളിക
-------------------------------------------------
വേനല്‍ വേടന്‍ വിരല്‍ വെട്ടി-
യെറിഞ്ഞ കൂറ്റന്‍ ഞണ്ടിന്‍റെ 
തോടു പോലെ നിഷ്പന്ദമാം 
പരപ്പാര്‍ ഡാമില്‍
കൂണുകള്‍ പോല്‍ തെളിയുന്നു
കാട്ടുപോത്തിന്നസ്ഥിഖണ്ഡം
മാന്‍ കുളമ്പ്,പുലിപ്പല്ല് 
കരടിക്കാല് .
മ്ലാവിന്‍ കൊമ്പ്,കീലുപാത
മണല്‍ പൊന്ത,ചാറ്റുപാട്ടിന്‍
ഈണമൊത്തു താളമിട്ട 
കൈമണിക്കൂട്ടം.

ചാന്ദ്രലാവ ശീതമിട്ട 
രാവിലൊന്നില്‍ മുഖം കാട്ടി
കാമറൂണിന്‍ പ്രസിദ്ധമാം
ചില്ലുകൊട്ടാരം.

ബര്‍ലിനില്‍ നിന്നാഴി താണ്ടി
വന്ന മാന്യന്‍ കാമറൂണിന്‍ 
വന്യ സങ്കല്‍പ്പങ്ങളെല്ലാം 
ഫയലായ് മാറി.
ചെന്തുരുണിക്കാട്ടില്‍ നിന്നും
തെന്മലയില്‍ നിന്നുമെല്ലാം
വന്നു വീണു മുളങ്കൂട്ടം 
കടലാസ്സായി.

പെരുംകണ്ണാടി ബംഗ്ലാവില്‍ 
ഉയരുന്നു പരപ്പാറിന്‍ 
ഇടനെഞ്ചില്‍ ഫിഡിലിന്‍റെ 
ഭ്രാന്ത സംഗീതം.
ചില്ലുമേട കുലുങ്ങുന്ന 
നൃത്തഘോഷം,ശീമമദ്യം
തിങ്ങി മാറും ചഷകങ്ങള്‍ 
വാദ്യമേളങ്ങള്‍ .

ധ്വര പോയി നരി ചാരി
മുളഞ്ഞ വാതില്‍ പൊളിച്ച് 
ജലം കേറി മദം പൊട്ടി 
അണക്കെട്ടായി.

ഭീതി നീലക്കൊടി കെട്ടി
ഡാമിനുള്ളിലുറങ്ങിപ്പോയ് 
കാമറൂണിന്‍ ശ്വാസമുണ്ട 
ജലമാളിക.

ഇനി വര്‍ഷം തോറുമെത്തും 
കൊടും വേനല്‍,ജലശ്ശീല 
തെറുക്കുമ്പോള്‍ പല്ലിളിക്കും
സ്മാരകം കാണാന്‍
മക്കളെത്തും ,പ്രാണവായു 
സിലിണ്ടറില്‍ തോളിലിട്ട്‌
മക്കളുടെ മക്കളെത്തും 
മൃത്യുവുമെത്തും .

1 comment:

  1. ഡാമില്‍ മുങ്ങിപ്പോയിരുന്ന ഈ ബംഗ്ലാവ് കഴിഞ്ഞ വേനല്‍ക്കാലത്ത് കണ്ടപ്പോള്‍ പലവിധ ചിന്തകള്‍ മനസ്സില്‍ ഉയര്‍ന്നുവന്നിരുന്നു. കവിത്വവും ഭാവനയുമില്ലാത്ത എന്റെ മനസ്സില്‍ ചിന്തകള്‍ വന്നിട്ടെന്ത് ഫലം! ഇപ്പോള്‍ ഈ കവിതയില്‍ ആ ചിന്തകളൊക്കെ വിളങ്ങി നില്‍ക്കുന്നത് കാണുമ്പോള്‍ സന്തോഷം, അതീവസന്തോഷം!

    ReplyDelete