Tuesday 12 August 2014

ആവർത്തനം ------------------


ആകെ മടുത്തു 

സഖാവേ , നിറുത്തുകീയാവർത്തനങ്ങൽ.
ഒടിഞ്ഞ നട്ടെല്ലുമായ് 
വീണുപോകുന്നു മനസ്സും മനുഷ്യരും 
പാതാളഭീതികൾ പൂക്കുമീ പാതയിൽ .

തോക്കിന്റെ കാഞ്ചിയും ബൂട്സും വരച്ചിട്ട 
പോസ്റ്റർ ചുമന്നു ദ്രവിച്ച മണ്‍ഭിത്തിയിൽ 
കാലം വരച്ച തെറിപ്പൂക്കൾ വായിച്ചു
പോകുന്ന കുട്ടികൾ തുപ്പുന്ന ചോരയിൽ 
കാണരുതാരും മഹാസങ്കടത്തിന്റെ
ആണിയും മുള്ളും തറച്ച പ്രത്യാശകൾ .

നെഞ്ചിലെ സ്വപ്നപ്പരേഡിനു മേളമായ്
വന്നവർ ബ്യൂഗിളും ബാൻഡും മുഴക്കവേ
കണ്ണിലെ കൂവളമൊന്തയിൽ സന്ധ്യയും 
സങ്കല്പവും നുള്ളിയിട്ടൊരാത്തുമ്പകൾ
ഉണ്ണിയേടത്തിയെ തിങ്കൾനൊയമ്പിന്റെ
കണ്ണികൾക്കുള്ളിൽ തളച്ച തളർച്ചകൽ 
പാർവ്വതിപ്പൂക്കൾ നിറച്ചു കിനാവിന്റെ
പാളത്തിലൂടോടി വന്ന മനസ്സുകൾ 
കത്തിച്ചെറിഞ്ഞ സ്വന്തം ജീവിതത്തിന്റെ 
പൊട്ടിത്തെറിക്കലിൽ പൂത്ത സംത്രിപ്തികൾ
എല്ലാമൊരമ്പിളിക്കുടപോലെ മാഞ്ഞു പോയ്‌
ഉള്ളതീ ചാരവും ചാട്ടവാറും കുറെ 
കല്ലും പരുങ്ങുന്ന പകലും പതർച്ചയും.

ആകെ മടുത്തു
സഖാവേ , നിറുത്തുകീയാവർത്തനങ്ങൽ.
നനഞ്ഞൊരടുപ്പിലെ 
ചേരകളെല്ലാമിഴഞ്ഞുപോകും വരെ
നാവുകൊണ്ടിങ്ങനെ കൊല്ലാതിരിക്കുക .

നാളെയെ കാണാൻ മലമ്പാത വെട്ടിയോർ 
വീണുമരിച്ച നിണച്ചോലയിൽ സൂര്യ -
ദാഹം കിതച്ചു വിറച്ചു വിങ്ങുമ്പൊഴും
പാടുന്നതാരാണു വന്ധ്യസങ്കീർത്തനം ?

രക്തത്തിൽ മുങ്ങിയെണീറ്റ മുഖത്തതാ 
തുപ്പുന്നു പിന്നിൽ കൊടിയുമായെത്തിയോർ
ചങ്ങലപ്പാടുള്ള കാലസ്ഥിയിൽ നിന്നു
ചെമ്പരത്തിപ്പൂക്കൾ നുള്ളിയി,ല്ലായുധ-
പ്പന്തയത്തിന്മേൽ കുറ്റച്ചെടികൾ പടർന്നു പോയ്‌ .

ആകെ മടുത്തു
സഖാവേ, സഹിക്കുവാനാകാത്ത 
വാചകത്തെയ്യങ്ങളാടവേ
അർത്ഥം പൊലിഞ്ഞ പദങ്ങളെ ചില്ലിട്ടു 
വച്ച ബംഗ്ളാവു കടന്നു വരുന്നു ഞാൻ 
ദുഃഖം തിളച്ചു തുള്ളുന്ന മൗനത്തിന്റെ-
യുഷ്ണത്തിലേക്കു കുതിച്ചു വീഴുന്നു ഞാൻ .

4 comments:

  1. ഈ നന്ദി മഴപ്പേടിക്കവിതവായനക്ക് എന്ന് ഞാന്‍ കരുതുന്നു. ആവര്‍ത്തനം ഇപ്പോള്‍ വായിക്കുന്നതേയുള്ളു.

    ആകെ മടുത്തു സഖാവേ എന്ന് പറയാന്‍ ഒരു സഖാവിനെപ്പോലും കാണുന്നുമില്ല. മനസ്സില്‍ മനുഷ്യത്വമുള്ളവരൊക്കെ യഥാര്‍ത്ഥത്തില്‍ മടുത്തുപോകുന്ന കാലങ്ങള്‍.

    കവിതയിലൂടെ പൊള്ളുന്ന സത്യങ്ങള്‍ പറഞ്ഞുതന്നോര്‍മ്മപ്പെടുത്തുന്നതിന് എന്റെയും നന്ദി.

    ReplyDelete
  2. കത്തിച്ചെറിഞ്ഞ സ്വന്തം ജീവിതത്തിന്റെ
    പൊട്ടിത്തെറിക്കലിൽ പൂത്ത സംത്രിപ്തികൾ


    അതെ ആകെ മടുത്തു പോയിരിക്കുന്നു

    ReplyDelete
  3. നന്ദി ചങ്ങാതി.

    ReplyDelete