Saturday 24 January 2015

ചാർവ്വാകൻ



അഗ്നിയും ഹിമവും
മുഖാമുഖം കാണുന്ന സുപ്രഭാതം

പുഷ്പവും പക്ഷിയും
പ്രത്യക്ഷമാവുന്ന സുപ്രഭാതം

ഉപ്പു കുമിഞ്ഞപോലദ്രി,യതിനപ്പുറം
അത്തിനുന്തോംതകച്ചോടു വച്ചങ്ങനെ
വിത്തിട്ടു പോകും കൃഷി സ്ഥലം.
വെണ്‍കരടി
സ്വപ്നത്തിലെന്നപോൽ
ഗായത്രി ചൊല്ലുന്ന ഗർഭഗൃഹം
വൃദ്ധ താപസർ പ്രാപിച്ചു വൃത്തികേടാക്കിയ
വേദക്കിടാത്തികൾ
കത്തി നിവർന്ന വിളക്ക് ചാർവ്വാകൻ

ജടയിൽ കുരുങ്ങിയ ദർഭ ത്തുരുമ്പുകൾ
പുഴയിലേക്കിട്ട് പുലർച്ചയിലേക്കിട്ട്
പച്ച കെടുത്തി പുലഭ്യത്തിലേക്കിട്ട്
പുച്ഛം പുരട്ടി പുരീഷത്തിലേക്കിട്ട്
പരിധിയില്ലാത്ത മഹാ സംശയങ്ങളാൽ
പ്രകൃതിയെ ചോദ്യശരത്തുമ്പിൽ മുട്ടിച്ച്
വിഷമക്കഷായം കൊടുത്തു
വിഷക്കോള് പുറമേക്കെടുത്തെറിയുന്നു ചാർവ്വാകൻ.
ലക്ഷ്യം കുലച്ച ധനുസ്സ് ചാർവ്വാകൻ.

സിദ്ധബൃഹസ്പതിയുത്തരം നല്‍കാതെ
ചക്ഷുസ്സിനാലേ വിടർത്തിയ
മാനസ -
തൃഷ്ണാരവിന്ദം സുഗന്ധം പരത്തുന്നു.

ഉൽക്കമഴയെന്ത് തീത്താരമെ,ന്താകാശ-
മത്ഭുതകൂടാരമായതെന്തിങ്ങനെ ?
എന്താണു വായു ,ജലം ,ഭൂമി
ചൈതന്യ -
ബന്ധുരമായ പദാർത്ഥ പ്രപഞ്ചകം.
അന്ധതയെന്ത്, തെളിച്ചമെന്ത്,
സ്നേഹ-
ഗന്ധികൾ കോർക്കുന്ന സ്ത്രീത്വമെന്ത് ?

ബീജമെന്ത്, അണ്ഡമെന്ത്,
ഉൾക്കാടു കത്തുന്ന
ഞാനെന്ത്, നീയെന്ത്,
പർവ്വതം ,സാഗരം, ഭാനുപ്രകാശം ,
ജനി,മൃതിയിങ്ങനെ നാനാതരം കനൽചോദ്യങ്ങൾ ,
പ്രജ്ഞയിൽ
ലാവ വർഷിക്കെ
വളർന്നു ചാർവ്വാകൻ.

നേരേത് ,കാരണമരത്തിന്റെ നാരായ വേരേത്, നാരേത്
അരുളേതു പൊരുളേത് ?
നരിയാണിയെരിയുന്ന വെയിലത്ത് നിന്നു മഴയത്തിരുന്നു
മണലിൽ നടന്നീറ്റുപുരയിൽ കടന്നു
മരണക്കിടക്കതന്നരികത്തലഞ്ഞു
അന്വേഷണത്തിന്നനന്തയാമങ്ങളിൽ
കണ്ണീരണിഞ്ഞു ചാർവ്വാകൻ.
ബോധം ചുരത്തിയ വാള് ചാർവ്വാകൻ.

ഇല്ല ദൈവം, ദേവശാപങ്ങൾ മിഥ്യകൾ
ഇല്ലില്ല ജാതിമതങ്ങൾ ,
പരേതർക്കു ചെന്നിരിക്കാന്‍
ഇല്ല സ്വർഗ്ഗവും നരകവും
ഇല്ല പരമാത്മാവുമില്ലാത്മമോക്ഷവും.
മുജ്ജന്മമില്ല ,പുനർജന്മമില്ല
ഒറ്റ ജന്മം
നമുക്കീയൊറ്റജീവിതം .

മുളകിലെരിവ്, പച്ച മാങ്ങയിൽ പുളിവ്
പാവലിൽ കയ്പ്പ് ,പഴത്തിലിനിപ്പ്
ഇതുപോലെ നൈസർഗികം മർത്യബോധം
ഇതിൽ ഈശ്വരന്നില്ല കാര്യവിചാരം .
ചാരുവാക്കിന്റെ നെഞ്ചൂക്ക് ചാർവ്വാകൻ.

വേശ്യയും, പൂണൂലണിഞ്ഞ പുരോഹിത വേശ്യനും വേണ്ട
സുര വേണ്ട, ദാസിമാരോടോത്തു ദൈവീകസുരതവും വേണ്ട.
പെണ്ണിനെക്കൊണ്ടു മൃഗലിംഗം ഗ്രഹിപ്പിച്ചു
പുണ്യം സ്ഖലിപ്പിക്കുമാഭാസമേധവും
അമ്മയെക്കൊല്ലുന്ന ശൂരത്വവും വേണ്ട.
ജീവികുലത്തെ മറന്നു ഹോമപ്പുക
മാരിപെയ്യിക്കുമെന്നോർത്തിരിക്കും
വിഡ്ഡി -രാജാവ് വേണ്ട രാജര്‍ഷിയും വേണ്ട .
ചെങ്കോൽ കറുപ്പിച്ച മിന്നൽ ചാർവ്വാകൻ.

അച്ഛനോടെന്തിത്ര ശത്രുത ,
മേലേക്കു രക്ഷപ്പെടുത്തുവാൻ മാർഗം ബലിയെങ്കിൽ
പാവം മൃഗത്തിനെ മാറ്റിപ്പിതാവിനെ സ്നേഹപൂർവ്വം ബലിനൽകാത്തതെന്തു നീ ?

തെറ്റാണു യജ്ഞം, അയിത്തം,പുല,വ്രതം ഭസ്മം പുരട്ടൽ ,
ലക്ഷാർച്ചന ,സ്ത്രോത്രങ്ങൾ
തെറ്റാണു ജ്യോത്സ്യപ്പുലമ്പലും തുള്ളലും
അർത്ഥമില്ലാത്തതീ ശ്രാദ്ധവും ഹോത്രവും

പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാഴാക്കിടാതൊറ്റ-
മാത്രയുമത്രയ്ക്കു ധന്യമീ ജീവിതം
വേദനമുറ്റിത്തഴച്ചൊരീ വിസ്മയം
സ്നേഹിച്ചു സ്നേഹിച്ചു സാർത്ഥകമാക്കണം.
പട്ടാങ്ങുണർത്തി നടന്നു ചാർവ്വാകൻ.

മറ്റൊരു സന്ധ്യ ചെങ്കണ്ണനാദിത്യനെ
നെറ്റിയിൽ ചുംബിച്ചു യാത്രയാക്കീടുന്നു
ബുദ്ധിമാന്ദ്യത്താൽ പുരോഹിതക്കോടതി
കല്പിച്ചു, കൊല്ലുകീ ധിക്കാരരൂപിയെ.
കൊന്നാൽ നശിക്കില്ലയെന്നു മണ്‍പുറ്റുകൾ
കണ്ടു പഠിക്കുകയെന്നു പൂജാരികൾ
ദുർവിധി -ചൊല്ലീ നദിയും ജനങ്ങളും
കൊല്ലരുതേ... തേങ്ങി വിത്തും കലപ്പയും.

സർപ്പവും സതിയും
പരസ്പരം പുല്‍കുന്ന ക്രുദ്ധരാത്രി
അപ്പുറത്ത് ആന്ധ്യം മുകർന്ന സവർണനാമഗ്നിഹോത്രി

കെട്ടിവരിഞ്ഞിട്ടു തീയിൽ ദഹിപ്പിച്ചു
ശുദ്ധരിൽ ശുദ്ധനെ നന്മപ്പിതാവിനെ.

തീനാമ്പകറ്റിയൊരൂർജ്ജപ്രവാഹമായ്
ലോകായതക്കാറ്റുടുത്തിറങ്ങികൊണ്ട്‌
രക്തസാക്ഷിക്കില്ല മൃത്യുവെന്നെന്നിലെ ദു:ഖിതനോടു പറഞ്ഞു ചാർവ്വാകൻ .

1 comment:

  1. നേരേത് ,കാരണമരത്തിന്റെ
    നാരായ വേരേത്, നാരേത്
    അരുളേതു പൊരുളേത് ?

    ReplyDelete