Saturday 14 November 2015

പടരുന്ന അരക്ഷിതാവസ്ഥ വളരുന്ന വർഗീയത


     ലോക പ്രസിദ്ധ ഹിന്ദി സിനിമാ നടൻ ഷാരൂഖ്‌ ഖാനെ കുറ്റം പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല. ഇന്ത്യയിൽ ജീവിതസുരക്ഷിതത്വം ഇല്ലാതാവുകയാണ്‌. ഇന്ത്യയിലുണ്ടായിരിക്കുന്ന ഈ പുതിയ ഭീകരാവസ്ഥയുടെ കാരണക്കാർ ഹിന്ദുമത തീവ്രവാദികളാണ്‌. അവർ മാതൃകയാക്കുന്നത്‌ വിദേശങ്ങളിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക്‌ സ്റ്റേറ്റ്‌, താലിബാൻ തുടങ്ങിയിട്ടുള്ള മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങളേയും.

ഭക്ഷണം കഴിച്ചതിന്‌ കൊല്ലപ്പെടുകയും ജന്മഗ്രാമം ഉപേക്ഷിച്ചു ഓടിപ്പോവുകയും ചെയ്യേണ്ടിവന്ന ദാദ്രിയിലെ പാവപ്പെട്ട കുടുംബത്തിന്റെ അനുഭവം ഇന്ത്യയെ ഒട്ടാകെ ഞെട്ടിക്കുകതന്നെ ചെയ്തു.

അതിന്റെ തൊട്ടുപിന്നാലെയാണ്‌ മറുനാടൻ മലയാളികളെ മുഴുവൻ ആശങ്കയിലാഴ്ത്തിക്കൊണ്ട്‌ ഒരു മലയാളിയെ മുംബൈ പൊലീസ്‌ ക്രൂരമായി മർദ്ദിച്ചത്‌.

അയാൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം പാകിസ്ഥാൻ മുസ്ലിം ആണെന്നായിരുന്നു.
തൃശൂർ ചാവക്കാട്‌ തിരുവത്രയിൽ നസീറിന്റെ മകൻ ആസിഫ്‌ ബഷീറിനാണ്‌ ഈ ദുരനുഭവമുണ്ടായത്‌. മുംബൈയിലെ ബാന്ദ്രയിലായിരുന്നു സംഭവം. ബഷീർ ഓടിച്ചിരുന്ന ബൈക്കിന്റെ മുകളിലേക്ക്‌ മദ്യപിച്ച രണ്ടുപേർ വീഴുന്നു. അവരെ പിടിച്ചുമാറ്റുന്നതിനിടയ്ക്കാണ്‌ പൊലീസെത്തി ബഷീറിനെ പിടികൂടിയത്‌.

മലയാളിയാണെന്നും കച്ചവടാവശ്യത്തിനായി മുംബൈയിൽ വന്നതാണെന്നും ഒക്കെ പറഞ്ഞ്‌ ബഷീർ തന്നെ വെളിപ്പെടുത്താൻ ശ്രമിച്ചെങ്കിലും പൊലീസുകാർ ചെവിക്കൊണ്ടില്ല. മദ്യപിച്ചിരുന്ന പൊലീസുകാർ ബഷീറിനെ ബാന്ദ്ര പൊലീസ്‌ സ്റ്റേഷനിൽ കൊണ്ടുപോയി തലകീഴായി കെട്ടിയിട്ട്‌ മർദ്ദിക്കുകയായിരുന്നു.

ഹിന്ദു-മുസ്ലിം വിഭാഗീയതയും ഭിന്നതയും ഇന്ത്യയിൽ പ്രകടമായിരിക്കുകയാണ്‌. ഹിന്ദുക്കളാൽ ആക്രമിക്കപ്പെടുമെന്നു ഭയമുള്ള മുസ്ലിങ്ങൾ മതപരമായി സംഘടിക്കുകയും ആ പ്രദേശങ്ങളിൽ മതതീവ്രവാദത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെടുകയും ചെയ്യുന്നുണ്ട്‌. മുസ്ലിങ്ങൾ സായുധരായി ആക്രമിച്ചേക്കുമെന്നും അവരെ വിശ്വസിക്കരുതെന്നുമുള്ള ചിന്ത ഇന്ത്യയിലെ വീട്ടമ്മമാരിൽ വളർത്താൻ ഹിന്ദുവർഗീയതയ്ക്കു സാധിച്ചിട്ടുണ്ട്‌. മനുഷ്യർ പരസ്പരം ഭയക്കുന്ന വിചിത്രമായ ഒരു അവസ്ഥയിലേക്ക്‌ ഇന്ത്യ നീങ്ങുകയാണ്‌.

ഇന്ത്യൻ മിത്തോളജിയിലെ ഒരു രസികൻ കഥാപാത്രമാണല്ലോ കൃഷ്ണൻ. ദൈവങ്ങൾ തമ്മിലുള്ള കിടമത്സരത്തെത്തുടർന്ന്‌ അമ്പാടിയിൽ പെരുമഴ പെയ്തപ്പോൾ കൃഷ്ണൻ ഗോവർധന പർവതത്തെ കുടയാക്കി മനുഷ്യരെ മഴക്കെടുതിയിൽ നിന്നും രക്ഷിച്ചെങ്കിൽ ഇന്നത്‌ ഭയത്തിന്റെ കുടയായി മാറിയിരിക്കുകയാണ്‌.

കലാസാംസ്കാരിക രംഗത്തുണ്ടായിരിക്കുന്ന ചില വലിയ തകർച്ചകൾ ഈ ഭയത്തെ വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്‌. ഗുലാം അലി, ഇന്ത്യയിലിപ്പോൾ സംഗീതത്തിനു പറ്റിയ അന്തരീക്ഷമല്ലെന്ന്‌ പറഞ്ഞ്‌ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കിയതാണ്‌ സാംസ്കാരിക രംഗത്തെ ഭയപ്പാടിനുള്ള ഒടുവിലത്തെ കാരണം. ഗുലാം അലി വിശ്വപ്രസിദ്ധനായ ഗസൽ ഗായകനാണ്‌. മുംബൈയിലെ പരിപാടി അദ്ദേഹത്തിന്‌ ഉപേക്ഷിക്കേണ്ടിവന്നത്‌ ഹിന്ദുമത തീവ്രവാദികളുടെ ഭീഷണി മൂലമാണ്‌.

സംഗീതത്തിനു ജാതിയുണ്ടോ? മതമുണ്ടോ? മുഹമ്മദ്‌ റാഫിയും യേശുദാസും ജയചന്ദ്രനും മൂന്നുമതപരിസരത്ത്‌ വളർന്നവരല്ലേ? അവരുടെ പാട്ടിന്‌ എന്തെങ്കിലും കുറവുണ്ടോ?

സംഗീതാസ്വാദനത്തിന്‌, മതം ഒരു തടസമാണോ? കൃഷ്ണൻ പുല്ലാങ്കുഴൽ വായിക്കുമ്പോൾ മൃഗങ്ങളായ പശുക്കൾ പോലും അതാസ്വദിക്കുന്ന ചിത്രം ചെറുശേരി വരച്ചിട്ടുണ്ടല്ലോ.

ജനങ്ങൾക്ക്‌ സുരക്ഷിതത്വ ബോധം നൽകേണ്ട ഉത്തരവാദിത്വം ഭരണകൂടത്തിനാണ്‌. ആ ഭരണകൂടത്തിന്റെ ഗോവർധന കുടക്കീഴിലാണ്‌ അരക്ഷിതത്വം പടരുന്നത്‌. ഇത്‌ തീർത്തും അപകടകരമായ സ്ഥിതിവിശേഷമാണ്‌. രാഷ്ട്ര വിഭജനത്തിലേക്കുപോലും ഈ ഭയം സഞ്ചരിച്ചേക്കാം.

1 comment:

  1. എവിടേയും അരക്ഷിതമാ‍ണ് ഇന്ന് ജീവിതം

    ReplyDelete