Monday 6 June 2016

കലാഭവൻ മണിയും ദലേർ മെഹന്തിയും


മലയാളത്തിന്റെ പ്രിയപ്പെട്ട നടനും ഗായകനുമായ കലാഭവൻ മണിയും പഞ്ചാബി ഗായകനായ ദലേർ മെഹന്തിയും തമ്മിൽ വളരെ വളരെ വ്യത്യാസങ്ങളുണ്ടെങ്കിലും ഒരു കാര്യത്തിൽ അസാധാരണമായ ഒരു സാമ്യമുണ്ട്‌. അത്‌ പാട്ടിന്റെ കാര്യത്തിലാണ്‌.

ദലേർ മെഹന്ദി ആര്യനും കലാഭവൻ മണി ദ്രാവിഡനും. ദെലേർ മെഹന്തി ഗായകരുടെ കുടുംബത്തിൽ ജനിച്ചയാളും കലാഭവൻ മണി കീഴാള സംഗീതം കേട്ടുപഠിച്ചു വളർന്നയാളുമാണ്‌. ദെലേർ മെഹന്തിക്ക്‌ മിമിക്രിയിൽ തീരെ പ്രാഗത്ഭ്യം ഇല്ല. കലാഭവൻ മണിയാകട്ടെ അനുകരണ കലയിലൂടെയാണ്‌ ആദ്യം ശ്രദ്ധിക്കപ്പെട്ടത്‌. ഇവർ രണ്ടുപേരും പാട്ടിന്റെ ജീവനായി സ്വീകരിച്ചത്‌ ഗ്രാമീണസംഗീതം.

മലയാളനാട്ടിൽ ജനശ്രദ്ധയാകർഷിക്കുന്ന ഗാനമേള ഒരു മിമിക്സ്‌ പരേഡുതന്നെയാണ്‌. യേശുദാസിനെയും എസ്‌ ജാനകിയെയും അനുകരിച്ച്‌ കയ്യടിനേടുന്ന ഗായകർ മലയാള സംഗീതശാഖയ്ക്ക്‌ തനതായ ഒരു സംഭാവനയും നൽകുന്നില്ല. യേശുദാസിനെ വേഷത്തിൽപ്പോലും അനുകരിക്കുന്ന ഗായകർ പ്രബുദ്ധരായ സഹൃദയരിൽ ചിരിയാണ്‌ സൃഷ്ടിക്കുന്നത്‌. ചലച്ചിത്രഗാനങ്ങൾ ഏറ്റുപാടുന്നതിൽ ഒരു പുതുമയും ഇല്ല. മിമിക്രി ആർട്ടിസ്റ്റ്‌ ആയിരുന്നിട്ടുകൂടിയും കലാഭവൻ മണി സിനിമാപ്പാട്ടുകളെ അപ്പടി അനുകരിച്ച്‌ സ്റ്റേജിൽ അവതരിപ്പിച്ചിട്ടില്ല. അങ്ങനെയൊരു കയ്യടി ജന്മനാ കലാകാരനായിരുന്ന കലാഭവൻ മണിക്ക്‌ ആവശ്യമില്ലായിരുന്നു.

ലോക പ്രസിദ്ധ ഗായകരായ ബോബ്‌ മാർലി, മൈക്കൽ ജാക്സൻ, ഷക്കീറ, അലീഷാ ചിനോയ്‌, ദെലേർ മെഹന്തി, ഉഷാഉതുപ്പ്‌ എന്നിവരാരും സിനിമാപ്പാട്ടുപാടിയല്ല ശ്രദ്ധേയരായത്‌. അവർ സ്വന്തമായി പാട്ടുണ്ടാക്കുകയായിരുന്നു.
ദെലേർ മെഹന്തിയും കലാഭവൻ മണിയും പഞ്ചാബിലേയും മലയാളത്തിലേയും ഗ്രാമീണ സംഗീതത്തെ വരികളിൽ ആവാഹിച്ച്‌ ഗാനമേളകളെ അസാധാരണമായ അനുഭൂതിതലത്തിലേക്ക്‌ ഉയർത്തി. ജനങ്ങൾ അവരോടൊപ്പം പാടുകയും ആടുകയും ചെയ്തു.

കലാഭവൻ മണി പാടിയ പാട്ടുകളിൽ അധികവും എഴുതിയത്‌ അറുമുഖൻ വെങ്കിടങ്ങ്  ആയിരുന്നല്ലോ. മലയാളത്തിന്റെ വരേണ്യഗാനസാഹിത്യം ഓരങ്ങളിലേക്ക്‌ മാറ്റിനിർത്തിയ ഓടപ്പഴവും കണ്ണിമാങ്ങയും ശീമക്കൊന്നയും വേലായുധനും പെൺപൊലീസും കുയ്യാന കുത്തിമരിച്ച ആളുകളും ആലത്തൂരങ്ങാടിയും കലാഭവൻ മണി പൊതുവേദിയിലേക്ക്‌ ആനയിച്ച്‌ അത്ഭുതപ്പെടുത്തി.

വീടിന്നടയാളം ശീമക്കൊന്ന എന്നുപറയുന്നിടത്ത്‌ കണിക്കൊന്നയെയാണ്‌ കലാഭവൻ മണി മാറ്റിനിർത്തിയത്‌. കണിക്കൊന്ന കണികാണാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന സ്വർണനിറമുള്ള പൂക്കൾ തരുന്ന മരമാണ്‌. എന്നാൽ ശീമക്കൊന്നയാകട്ടെ കണികാണാൻ പാകത്തിനുളള സ്വർണപ്പൂവൊന്നും തരുന്നില്ലെങ്കിലും വ്യത്യസ്ത നിറവും അഴകുമുളള പൂക്കളെയാണ്‌ കാഴ്ചവയ്ക്കുന്നത്‌. കൊന്നപ്പൂവിന്‌ പ്രവേശനമുള്ള പൂമുഖത്തോ പൂജാമുറിയിലോ ശീമക്കൊന്നയ്ക്ക്‌ പ്രവേശമില്ല. ശീമക്കൊന്നയുടെ ഇലകളാകട്ടെ ചാണകവുമായി ചേർത്ത്‌ വളമാക്കി കൃഷിക്ക്‌ ഉപയോഗിക്കുകയും ചെയ്യും. കണിക്കൊന്നയ്ക്ക്‌ ഒരു ആഭിജാത്യ സ്വഭാവവും ശീമക്കൊന്നയ്ക്ക്‌ ഒരു അടിയാളസ്വഭാവവും ആരോ കൽപിച്ചു നൽകിയിട്ടുണ്ട്‌.

രണ്ടും  മരങ്ങളാണെങ്കിലും രണ്ടു മരങ്ങളും നമ്മൾക്ക്‌ തരുന്നത്‌ പ്രാണവായുവാണെങ്കിലും ഒരു വ്യത്യാസം ഈ മരങ്ങളിൽ പ്രകടമാണ്‌. മനുഷ്യനെ ഭിന്നിപ്പിച്ചത്‌ മനുഷ്യൻ തന്നെയാണല്ലോ. അതേ മനുഷ്യൻ തന്നെയാണ്‌ വൃക്ഷങ്ങളിലും ഭിന്നിപ്പുകൾ സൃഷ്ടിച്ചത്‌. ആലും ഈന്തപ്പനയും ഒലീവും ഇപ്പോൾ ആരുടെയൊക്കെയോ മരങ്ങളാണ്‌. പശു ആരുടെയോ വിശുദ്ധമൃഗമാണ്‌ എന്ന്‌ പറയുന്നതുപോലെ.

കലാഭവൻ മണിയുടെ ശബ്ദത്തിനും ഗ്രാമീണമായ ഒരു ആർഷകത്വം ഉണ്ടായിരുന്നു. നിരന്തര സാധകത്തിലൂടെ ശുദ്ധീകരിച്ചെടുക്കാത്ത സ്വാഭാവികമായ നാദസവിശേഷതയായിരുന്നു അത്‌. ദെലേർ മെഹന്തിയും പരിശീലിക്കപ്പെട്ട ശുദ്ധനാദത്തിൽ നിന്നും പരുക്കൻ ഗ്രാമീണതയിലേക്ക്‌ തൊണ്ടയെ തിരിച്ചുവിട്ട ഗായകനാണല്ലോ.

ആരെങ്കിലും പാടിയ സിനിമാപ്പാട്ടുകൾ ആ ഗായകരുടെ ഇടർച്ചകളും വെള്ളിയും കഫക്കെട്ടും സഹിതം അനുകരിക്കുന്നതിനുപകരം പുതിയ ഒരു ഗാനസംസ്കാരം കലാഭവൻ മണി ആവിഷ്കരിച്ചു. കേരളീയതയുടെ അരിവാളും നെൽക്കതിരും ഓണവും കുട്ടേട്ടനും കൂടെപ്പിറപ്പും തണ്ടും തടിയും തണ്ടെല്ലും ആ പാട്ടുകളിൽ നിറഞ്ഞുനിന്നു. ചുള്ളിച്ചെറിയ പെണ്ണും പട്ടാമ്പിയിൽ പഠിച്ച കുട്ടിയും വട്ടം കറങ്ങണ തോമാച്ചനും പാട്ടരങ്ങിലേക്ക്‌ മണിയോടൊപ്പം വന്നു.

സഹജീവികൾക്ക്‌ സ്നേഹത്തിന്റെ നറുമുത്തങ്ങൾ നൽകിയ വലിയ മനുഷ്യസ്നേഹിയായിരുന്നു കലാഭവൻ മണി. കീഴാളക്കരുത്തോടെ മണ്ണിൽ കുരുത്ത മണി ജാതീയമായി അപമാനിക്കപ്പെട്ടപ്പോൾ പുലിക്കുട്ടിയായി. വിജാതീയ വിവാഹത്തിലൂടെ ജാതിവ്യവസ്ഥയെ നിരാകരിച്ചുകൊണ്ട്‌ ഡോ. അംബേദ്ക്കറെപ്പോലെ മനുഷ്യൻ എന്ന മഹത്തായ ആശയത്തിലേക്ക്‌ നടന്നു കയറി.

സ്നേഹവും ഗാനവും കലയുമായിരുന്നു കലാഭവൻ മണി. അദ്ദേഹം മരിച്ചപ്പോൾ മലയാളം കരഞ്ഞു. രണ്ടുമാസം കഴിഞ്ഞിട്ടും മണിയുടെ വീട്ടിലേക്കുള്ള ജനപ്രവാഹം നിലച്ചിട്ടില്ല. ഒരു സംഘടനാ നിർദേശവും ഇല്ലാതെതന്നെ മലയാളികൾ സ്വന്തം കവലകളിൽ കലാഭവൻ മണിക്ക്‌ ആദരാഞ്ജലികൾ എന്ന്‌ എഴുതിവച്ചു. ഏഴഴകുമായി മണി മലയാളിയുടെ മനസിൽ സ്ഥിരവാസം തുടങ്ങി.

1 comment:

  1. കലാഭവൻ മണിയുടെ ശബ്ദത്തിനും
    ഗ്രാമീണമായ ഒരു ആർഷകത്വം ഉണ്ടായിരുന്നു.
    നിരന്തര സാധകത്തിലൂടെ ശുദ്ധീകരിച്ചെടുക്കാത്ത
    സ്വാഭാവികമായ നാദസവിശേഷതയായിരുന്നു അത്‌.
    ദെലേർ മെഹന്തിയും പരിശീലിക്കപ്പെട്ട ശുദ്ധനാദത്തിൽ
    നിന്നും പരുക്കൻ ഗ്രാമീണതയിലേക്ക്‌ തൊണ്ടയെ തിരിച്ചുവിട്ട ഗായകനാണല്ലോ.

    ReplyDelete