Tuesday 8 November 2016

നവോത്ഥാനസദസും തലശേരി ചിന്തകളും

കേരളത്തിൽ നടന്ന നവോത്ഥാന സദസുകളിൽ സദസ്യരുടെ ബാഹുല്യംകൊണ്ടും അതിഥികളുടെ പ്രാധാന്യം കൊണ്ടും ശ്രദ്ധേയമായിരുന്നു തലശേരിയിലെ നവോത്ഥാന സദസ്‌. ആബാലവൃദ്ധം ജനങ്ങൾ തിങ്ങിനിറഞ്ഞതായിരുന്നു സദസ്‌. അവർ പ്രസംഗങ്ങളെല്ലാം കഴിയുന്നതുവരെ ശ്രദ്ധയോടെ ഇരുന്നു.

ജനനം തന്നെ മരണകാരണമായ ഹൈദരാബാദിലെ വിദ്യാർഥി രോഹിത്‌ വെമുലയുടെ അമ്മയും സഹോദരനുമായിരുന്നു പ്രധാനപ്പെട്ട അതിഥികൾ. ഘനീഭവിച്ച ദുഃഖംപോലെയുളള അമ്മ പറഞ്ഞ ഓരോ വാക്കുകളും സദസ്യർ ഹൃദയത്തിൽ കുറിച്ചിട്ടു. തെലങ്കാനയിലെ അമ്മ അവരുടെ മാതൃഭാഷയിലാണ്‌ സംസാരിച്ചത്‌. എന്റെ മകനെ അവർ കൊന്നു എന്ന്‌ സവർണമേധാവിത്വത്തിന്റെ മുഖത്തേക്ക്‌ വിരൽചൂണ്ടി രോഹിതിന്റെ അമ്മ പറഞ്ഞപ്പോൾ ആത്മഹത്യ എങ്ങനെ കൊലപാതകവും രക്തസാക്ഷിത്വവുമാകുമെന്ന്‌ സദസ്യർ തിരിച്ചറിഞ്ഞു. രോഹിതിന്റെ സഹോദരന്റെ വാക്കുകളും തലശേരിയിലെ ജനങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നു.

വാഗ്ഭടാനന്ദൻ, ആനന്ദതീർഥൻ തുടങ്ങിയ നവോത്ഥാന നായകരുടെ പ്രവർത്തനമണ്ഡലമായിരുന്നല്ലോ തലശേരി. നാരായണഗുരു കണ്ട ഏക സ്വന്തം പ്രതിമയും തലശേരിയിലാണല്ലോ ഉള്ളത്‌. ആ പ്രതിമ സ്ഥിതിചെയ്യുന്നിടത്താണ്‌ പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രം.
നാരായണഗുരുവിന്റെ സാന്നിധ്യത്താൽ ശ്രദ്ധേയമായ ജഗന്നാഥക്ഷേത്രത്തിലെ ഒരു സമ്മേളനത്തിൽ പ്രസംഗിക്കാൻ പ്രൊഫസർ നബീസാ ഉമ്മാളിനെ ക്ഷണിച്ചു. പുരോഗമന ചിന്തയുടെ തെളിഞ്ഞ മുഖം മതാന്ധതയുടെ പർദ്ദകൊണ്ട്‌ മറയ്ക്കാത്ത നബീസാ ഉമ്മാൾ അവിടെ എത്തി പ്രഭാഷണം നടത്തി.

കേരള നിയമസഭാംഗമായും നെടുമങ്ങാട്‌ നഗരസഭാധ്യക്ഷയായും യൂണിവേഴ്സിറ്റി കോളജ്‌ പ്രിൻസിപ്പലായും ശോഭിച്ച നബീസാ ഉമ്മാളിന്റെ പ്രസംഗം വിജ്ഞാനപ്രദവും അത്യാകർഷകവുമാണ്‌. വിവിധ മതങ്ങളെ വിശകലനം ചെയ്തുകൊണ്ട്‌ പ്രസംഗിക്കുവാനുള്ള നബീസാ ഉമ്മാളിന്റെ പ്രാഗത്ഭ്യം പ്രസിദ്ധവുമാണ്‌. എന്നാൽ ജഗന്നാഥക്ഷേത്രത്തിലെ പ്രസംഗം നന്നായിരുന്നെങ്കിൽ കൂടിയും ഹിന്ദുവർഗീയ വാദികളെ ചൊടിപ്പിക്കാൻ അത്‌ പര്യാപ്തമായി. മതവിമർശനമൊന്നും നബീസാ ഉമ്മാളിന്റെ പ്രസംഗത്തിൽ അധികമുണ്ടാവാറില്ല. മതഗ്രന്ഥങ്ങളിലെ നന്മകൾ മാത്രമാണ്‌ അവർ എപ്പോഴും ഉയർത്തിക്കാട്ടാറുള്ളത്‌. മറ്റ്‌ മതങ്ങളിൽ നന്മയുണ്ട്‌ എന്ന്‌ പറഞ്ഞാൽപോലും തിളച്ച വെള്ളം ശരീരത്തിൽ വീണതായേ മതാന്ധവിശ്വാസികൾക്ക്‌ തോന്നൂ. അവർ ക്ഷേത്രപരിസരത്ത്‌ പ്രവേശനം ഹിന്ദുക്കൾക്ക്‌ മാത്രം എന്നു രേഖപ്പെടുത്തിയ ഒരു ഫലകം സ്ഥാപിച്ചു. പണ്ട്‌ മുഹമ്മദീയർക്ക്‌ പ്രവേശനമില്ലെന്ന ഒരു ഫലകം അവിടെയുണ്ടായിരുന്നത്രെ. ആനന്ദതീർഥൻ ഉപവാസമാരംഭിച്ചു. അതിനെ തുടർന്ന്‌ ഹിന്ദുവർഗീയവാദികൾ സ്ഥാപിച്ച മനുഷ്യവിരുദ്ധ ഫലകം എടുത്തുമാറ്റുകയാണുണ്ടായത്‌.
മുസ്ലിം ആരാധനാലയങ്ങളിൽ പ്രവേശനം നിസ്കാരമുള്ളവർക്ക്‌ മാത്രം എന്ന്‌ പലയിടത്തും എഴുതിവച്ചിട്ടുണ്ട്‌. അതിന്റെ അർഥം ചരിത്രവും ശിൽപചാതുരിയും ആശ്ലേഷിച്ചു നിൽക്കുന്ന ആരാധനാലയത്തിൽ മറ്റ്‌ മതവിശ്വാസികൾക്ക്‌ പ്രവേശനമില്ലെന്നുതന്നെയാണ്‌.

കമലാസുരയ്യയുടെ മൃതശരീരം പാളയം പള്ളിക്കുള്ളിൽ വച്ചപ്പോൾ ഞാൻ കാണാൻ പോയിരുന്നു. വാതിലിൽ നിന്ന ഒരു സഹോദരൻ മയ്യത്തു നമസ്കാരത്തിനു വന്നതാണോ എന്ന്‌ ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോൾ അദ്ദേഹം ഖബർ സ്ഥാനിലേക്ക്‌ വിരൽചൂണ്ടിയിട്ട്‌ അവിടെ പോയി നിൽക്കൂ ഇപ്പോൾ അങ്ങോട്ടുകൊണ്ടുവരും എന്ന്‌ പറഞ്ഞ്‌ എന്നെ തിരിച്ചയച്ചു. കോളജ്‌ വിദ്യാർഥിയായിരുന്നപ്പോൾ സഹപാഠികളോടൊപ്പം വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളിൽ ഞാൻ പോയിട്ടുണ്ട്‌. ഒരു വിലക്കും അന്നില്ലായിരുന്നു. മാപ്പിള രാമായണം പിറന്ന കേരളത്തിലെ മതസൗഹാർദ്ദാന്തരീക്ഷത്തിന്‌ സാരമായ പരിക്ക്‌ പറ്റിയിട്ടുണ്ട്‌.

കേരളത്തിലെ നവോത്ഥാന പരിശ്രമങ്ങൾ ജാതിക്കെതിരെ മാത്രം ഉള്ളതായിരുന്നില്ല. അന്ധവിശ്വാസങ്ങൾ, വിദ്യാവിഹീനത, വഴിനിരോധനം തുടങ്ങി അനവധി അനീതികൾക്കെതിരെയുള്ള സാംസ്കാരിക സമരമായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനമായി പ്രവർത്തിച്ചിരുന്നത്‌ ജാതിയായിരുന്നു.

ജാതീയത മനുഷ്യവിരുദ്ധമാണ്‌. അത്‌ മനുഷ്യനിൽ അനീതിയും അപകർഷതയും കുത്തിവയ്ക്കുന്നു.പുതിയ കാലം വർണക്കുപ്പായമണിഞ്ഞ്‌ ജാതീയത തിരിച്ചുവരുന്നുണ്ട്‌ എന്ന ആശങ്കയുണ്ടാക്കുന്നതാണ്‌. അന്ധതയുടെ ഇരുട്ട്‌ വ്യാപിക്കുന്നതിനെതിര ജാഗ്രതയോടെ ഇരിക്കാൻ നവോത്ഥാന സദസുകൾ കേരളീയരെ ഓർമിപ്പിച്ചു.

1 comment:

  1. കേരളത്തിലെ നവോത്ഥാന
    പരിശ്രമങ്ങൾ ജാതിക്കെതിരെ മാത്രം
    ഉള്ളതായിരുന്നില്ല. അന്ധവിശ്വാസങ്ങൾ,
    വിദ്യാവിഹീനത, വഴിനിരോധനം തുടങ്ങി
    അനവധി അനീതികൾക്കെതിരെയുള്ള സാംസ്കാരിക
    സമരമായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനമായി
    പ്രവർത്തിച്ചിരുന്നത്‌ ജാതിയായിരുന്നു...

    ജാതീയത മനുഷ്യവിരുദ്ധമാണ്‌.
    അത്‌ മനുഷ്യനിൽ അനീതിയും അപകർഷതയും
    കുത്തിവയ്ക്കുന്നു.പുതിയ കാലം വർണക്കുപ്പായമണിഞ്ഞ്‌
    ജാതീയത തിരിച്ചുവരുന്നുണ്ട്‌ എന്ന ആശങ്കയുണ്ടാക്കുന്നതാണ്‌....!

    ReplyDelete