വെൺമുഖംമൂടിയിൽ
ചന്ദനം തൊട്ട്
ചിന്തയിൽ തന്ത്രം മെനഞ്ഞ്
കണ്ണിൽ കുറുക്കന്റെ
കൗശലക്കെണിവെച്ച്
മുന്നിൽ നിൽക്കും സത്വമേത്?
സത്യത്തിൻ നെറ്റിയിൽ
കാർക്കിച്ചു തുപ്പിയും
സ്വപ്നമുഖത്തേക്ക്
മാലിന്യമെറ്റിയും
മുറ്റത്തുതന്നെ പെടുത്തും
ചവർക്കുന്ന,ചർദ്ദിപുരണ്ട
പെരുംവാക്കു കോറിയും
കുത്തിമലർത്തികുലുങ്ങിച്ചിരിച്ചും
മതപ്പാടുപൊട്ടിയും
തോക്കാട്ടമാടിയും
നിൽക്കുന്നു കാണ്ടാമനുഷ്യൻ
അഭയമില്ലാതെ ഞാനോടുമ്പോൾ
എൻമുന്നിൽ
വലവെച്ചു കാണ്ടാമനുഷ്യൻ
ഇവനെ ഞാനിന്നലെ
ഖദറിൽ പൊതിഞ്ഞ്
ഗുജറാത്തിത്തൊപ്പിയണിഞ്ഞ്
കപടസത്യാഗ്രഹക്കുറുപന്തലിൽവെച്ച്
തൊഴുകൈകളോടെ കണ്ടപ്പോൾ
ഇതുപോലെ വേഷം പകർന്നെന്റെ മുന്നിൽ
വരുമെന്നറിഞ്ഞതേ ഇല്ല
നിനവുകൾക്കപ്പുറം
നീൾനഖം നീട്ടി
ഇരുപുറം നോക്കാതെ
തീക്കണ്ണുരുട്ടി
നരലോകഘാതിയാം
വിശ്വരൂപം കാട്ടി
വളരുന്നു കാണ്ടാമനുഷ്യൻ
അരികിലൊരു
പ്രൈമറി സ്കൂളിലെ കുട്ടിയായ്
അതിജീവനാഗ്രഹം വന്ന്
തരികൊരു കൈത്തോക്ക്
എനിക്കുമച്ഛായെന്ന്
ചെറുമഴപോലെ ചാറുന്നു
ഇവനെ ഞാനിന്നലെ
ReplyDeleteഖദറിൽ പൊതിഞ്ഞ്
ഗുജറാത്തിത്തൊപ്പിയണിഞ്ഞ്
കപടസത്യാഗ്രഹക്കുറുപന്തലിൽവെച്ച്
തൊഴുകൈകളോടെ കണ്ടപ്പോൾ
ഇതുപോലെ വേഷം പകർന്നെന്റെ മുന്നിൽ
വരുമെന്നറിഞ്ഞതേ ഇല്ല