Tuesday 4 April 2017

പഠനയാത്ര

പഠനയാത്ര
വിദൂരദേശത്തേക്ക്
വയലുകാണുവാൻ
പോകുന്നു കുട്ടികൾ

മുടിവടിച്ചു ലോഹക്കുട ചൂടിച്ചു
മലകളെ തളച്ചിട്ടതും കണ്ട്
പൊടിയുമുഷ്ണവും തോളിൽ ചുമന്നുകൊണ്ട്
അതുവഴി വന്ന കാറ്റിൽ കുളിച്ച്‌
മലിനയാം പുഴ തീരത്തു തുപ്പിയ
കഠിനകാല കഫത്തിൽ ചവിട്ടി
ചിറകൊടിഞ്ഞു നിലത്തേക്കുവീണ
പറവ ചീറ്റും കരച്ചിലിൽ മുട്ടി
ഹരിതവക്ഷോജ നാസികാഛേദനം
മരമറിഞ്ഞ വിഷാദത്തിൽ മുങ്ങി

പഠനയാത്ര
വിദൂരദേശത്തേക്ക്
വയലുകാണുവാൻ
പോകുന്നു കുട്ടികൾ

എവിടെയെന്നു തിരക്കുന്നു കണ്ണുകൾ
അവിടെയെല്ലാം വരണ്ട നിശൂന്യത
ഒരു കിളിയൊച്ച കാക്കുന്നു കാതുകൾ
കൊടിയ മൗനം ജ്വലിപ്പിച്ചു ദിക്കുകൾ
ഒടുവിലായിരം കാതം കടക്കവേ
വയലുപോലൊരു സ്വപ്നം വിരിയുന്നു

വെയിലു തീയാട്ടമാടും കൃഷിയിടം
കറുകറുത്ത മനുഷ്യർ മനോഹരർ
വിവിധ വിത്തുകൾ ശേഖരിച്ചോർമിച്ചു
വിത നടത്തി വിളയിച്ച പോർനിലം
ചെറുമരാം മണ്‍തരികൾക്കു ജീവിതം
കരിയുമൊത്തു കലാശിച്ച കണ്‍തടം
കളപറിക്കുൻ ഞാറു നടാൻ ,ഇട-
ക്കിള നടത്താൻ പഠിച്ച വിദ്യാലയം
തലചരിച്ചും നിവർത്തിയും താഴ്ത്തിയും
ചെടികൾ പാൽക്കുടം കാറ്റത്തു തോറ്റിയും
ഇരുളിലും വെള്ളിവെട്ടമായ് മിന്നിയും
വിഭവസാഗരം തീർത്തു മദിക്കുന്നു

പഠനയാത്ര
വിദൂര പ്രദേശത്ത്‌
വയലു കണ്ടു
തരിക്കുന്നു കുട്ടികൾ

ഒരിടമങ്ങനെ കണ്ണെത്താദൂരത്ത്
മുളകുപാടങ്ങൾ കാത്തിരിക്കുന്നു
മറുവയൽവള്ളി ചുറ്റിപ്പുണരുന്ന
പയറുപൂക്കളാൽ നീലിച്ച താഴ് വര
മുതിര,ജീരകം,വെൺപരുത്തി,തിന
കതിരുവന്ന ഞവര,ചോളം,മല്ലി
മിഴികളിൽ മലർക്കാലം സ്വരൂപിച്ചു
പരിധിവിട്ടു കളിക്കുന്നു കുട്ടികൾ

ഇനിയുമിത്തിരിപ്പോയാൽ മാന്തോപ്പുകൾ
മധുകിനിയുന്ന പപ്പായത്തോട്ടങ്ങൾ
കൊടിനിറഞ്ഞപോൽ ചെഞ്ചീരക്കാടുകൾ
മധുരനാരകക്കാവുകൾ,വാഴകൾ
വഴുതന,ചേന,ചേമ്പ് കിഴങ്ങുകൾ
പവനണിഞ്ഞ പാവൽപ്പന്തൽ പ്ലാവുകൾ
മണിയടിച്ചു തിരിച്ചു വിളിച്ചിട്ടും
മതിവരാതെ നടക്കുന്നു കുട്ടികൾ

ഇനിയൊരിക്കൽ
വിദേശരാജ്യത്തേക്ക്
കടലുകാണാൻ
പോകുന്നു കുട്ടികൾ

3 comments:

  1. എവിടെയെന്നു തിരക്കുന്നു കണ്ണുകൾ
    അവിടെയെല്ലാം വരണ്ട നിശൂന്യത
    ഒരു കിളിയൊച്ച കാക്കുന്നു കാതുകൾ
    കൊടിയ മൗനം ജ്വലിപ്പിച്ചു ദിക്കുകൾ
    ഒടുവിലായിരം കാതം കടക്കവേ
    വയലുപോലൊരു സ്വപ്നം വിരിയുന്നു

    ReplyDelete
  2. കടല് വയലുപോലെ വംശനാശം വരുന്ന തല്ലല്ലോ.
    പിന്നെ അങ്ങനെയെഴുതാൻ?

    ReplyDelete
  3. കടല് വയലുപോലെ വംശനാശം വരുന്ന തല്ലല്ലോ.
    പിന്നെ അങ്ങനെയെഴുതാൻ?

    ReplyDelete