Wednesday 14 June 2017

കണ്ടവരുണ്ടോ?

കണ്ടവരുണ്ടോ നിലാവിനെ
പാവത്തി,
ഉണ്ടായിരിക്കാം ഭയന്നും പകച്ചും
കണ്ടുപിടിച്ചെന്നു വേർത്തും വിയർത്തും
രണ്ടും കഴിച്ച് മുകിൽപ്പൊന്തക്കുള്ളിൽ

ക്രൂരവെളിച്ചം സ്രവിക്കും നഗരമേ
കണ്ടുവോ നീ പണ്ടു നിന്നെ-
പ്പുതച്ചുമ്മ വച്ച നിലാവിനെ?

നിന്നെക്കുളിപ്പിച്ചു തോർത്തി
അമ്മക്കയ്യാൽ
നുള്ളുരാസ്നാദി തിരുമ്മിയുരുമ്മി
നിന്നെയുറക്കിയുറങ്ങാതരികത്ത്
നിന്നുറക്കം തൂങ്ങി വീണ നിലാവിനെ?

കണ്ടവരുണ്ടോ സുഗന്ധിപ്പൂങ്കാറ്റിനെ?
പെൺകൊടി
ഉണ്ടായിരീക്കാം അനങ്ങാതെ മൂളാതെ
ശ്വാസം വിണ്ടാതെ മിണ്ടാതെ
കണ്ണടച്ചാകെ നിലച്ചു
പുകക്കുഴൽക്കണ്ണിൽ
പൂക്കളെയൊക്കെ മറന്ന്
ഉണ്ണാതിരിക്കുകയാവാം മനസ്സിനെ
കൊന്നു മരിച്ചു മരവിച്ച്

ചണ്ടിക്കാറ്റൂതി രസിക്കും നഗരമേ
കണ്ടുവോ നീയിളം പിച്ചകക്കാറ്റിനെ?

കണ്ടവരുണ്ടോ പച്ചവെള്ളത്തെ?
പൂച്ചക്കുട്ടി
ഉണ്ടായിരിക്കാം മുതുമുത്തിതന്നോർമ്മയിൽ
പണ്ടു ചിലച്ചു ചലിച്ച വഴികളെ
നെഞ്ചോടു ചേർത്തൊളി-
ച്ചേതോ വിദൂര ഗ്രാമത്തിലെ
കുന്നിന്റെയോരത്ത്
രാക്കണ്ണടയ്ക്കാതെ
ഒളിനഖം കാട്ടാതെ
പമ്മിപ്പതുങ്ങി-
യിരുട്ടിന്റെ ഊട്ടയിൽ
ഉണ്ടായിരിക്കാം
വീട്ടുകാരിതന്നോമന.

ഭൂഗർഭലായനിയൂറ്റിക്കുടിക്കുന്ന
ഭീകരരൂപിയാം നഗ്നനഗരമേ
നീ കണ്ടുവോ അമൃതായ വെള്ളത്തിനെ?

കണ്ടവരുണ്ടോ
കരുണയെ സത്യത്തെ
ചങ്ങാതിയെ പ്രണയത്തെ
വിശ്രാന്തിയെ
കൊമ്പത്തു കണ്ണുരസും ഇണമാനിനെ
അന്യരെ സ്നേഹിച്ചുണരും മനുഷ്യരെ?

1 comment:

  1. കണ്ടവരുണ്ടോ
    കരുണയെ സത്യത്തെ
    ചങ്ങാതിയെ പ്രണയത്തെ
    വിശ്രാന്തിയെ
    കൊമ്പത്തു കണ്ണുരസും ഇണമാനിനെ
    അന്യരെ സ്നേഹിച്ചുണരും മനുഷ്യരെ?

    ReplyDelete